ന്യൂഡൽഹി: കോടീശ്വരൻ ഇലോൺ മസ്‌കിൻ്റെ പിതാവ് എറൾ മസ്ക് ഇന്ത്യയിലെത്തി. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഞായറാഴ്ച എറൾ മസ്‌ക് ഇന്ത്യയിലെത്തിയത്. സെർവോടെക് കമ്പനിയുടെ ആഗോള ഉപദേശക ബോർഡംഗമായി അടുത്തിടെ അദ്ദേഹം നിയമിതനായിരുന്നു. അയോധ്യയിലെ രാമക്ഷേത്രവും അദ്ദേഹം സന്ദർശിക്കുമെന്നാണു വിവരം.
സെർവോടെക് കമ്പനിയുടെ നിക്ഷേപകരുമായും വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്‌ഥരുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഹരിയാനയിലെ സഫിയാബാദിലുള്ള സെർവോടെക്കിൻ്റെ സോളർ, ഇവി ചാർജർ നിർമാണ യൂണിറ്റും അദ്ദേഹം സന്ദർശിക്കും. അവിടെവച്ച് ഹരിയാനയിലെ മന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തും.
ജൂൺ അഞ്ചിന് പരിസ്‌ഥിതി ദിനത്തിൽ എറൾ മസ്‌കിൻ്റെ പങ്കാളിത്തത്തിൽ ഒരു പ്ലാന്റേഷൻ ഡ്രൈവും കമ്പനി പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെർവോടെക്കിൻ്റെ ആഗോള ഉപദേശക ബോർഡ് അംഗമായി മേയ് അഞ്ചിനാണ് എറൾ മസ്‌ിനെ നിയമിച്ചത്. ഇന്ത്യാ സന്ദർശനത്തിനുശേഷം എറൾ മസ്ക് ദക്ഷിണാഫ്രിക്കയിലേക്കു പോകും.






