മാവേലിക്കര: കായംകുളം–തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര കൈത തെക്ക് ശശിഭവനത്തിൽ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ഗവൺമെന്റ് യു.പി. സ്കൂൾ അധ്യാപിക ശശികലയുടെയും മകൻ പി. പരമേശ്വർ (18) ആണ് മരിച്ചത്. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു.
ബുധനാഴ്ച രാവിലെ 8.20ഓടെ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് വടക്കുഭാഗത്താണ് അപകടം. കോളേജിലേക്ക് പോകുന്നതിനായി ചെട്ടികുളങ്ങരയിൽ നിന്ന് വടക്കോട്ട് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പരമേശ്വറിന്റെ സ്കൂട്ടർ എതിർദിശയിൽ കായംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ പരമേശ്വർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിൽ തെറിച്ചുപോയ സ്കൂട്ടർ പിന്നാലെ വന്ന ബൈക്കിലും ഇടിച്ചു. ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സന്തോഷിന് പരിക്കേറ്റു. ചെട്ടികുളങ്ങര നിർമിതി കേന്ദ്രത്തിലെ ജീവനക്കാരനായ സന്തോഷിനെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരമേശ്വറിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. ഗൗരി പ്രിയയാണ് സഹോദരി.












