കൊച്ചി: മരുമകളും വിദ്യാഭ്യാസവായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് 83കാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് ഇത്തരമൊരു ബാധ്യതയില്ലെന്നും പേരക്കുട്ടിയോട് മുത്തശ്ശിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വ്യക്തമാക്കി.
പേരക്കുട്ടി മുത്തശ്ശിയെ സംരക്ഷിക്കണമെന്ന യുക്തിരഹിതമായ ആവശ്യം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കൊച്ചി സ്വദേശിനിയും ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥയുമായ 83കാരിയാണ് ഹർജി നൽകിയത്.
സർവീസിലിരിക്കെ മരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ മരുമകൾക്ക് ലഭിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. മരുമകൾക്കും 22 വയസ്സുള്ള പേരക്കുട്ടിക്കും തന്നെ സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും മകന്റെ മരണാനന്തര പെൻഷനിൽനിന്ന് പ്രതിമാസം 15,000 രൂപ ജീവനാംശമായി അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ആശ്രിതർക്കുള്ള ആനുകൂല്യങ്ങളുടെ ഭാഗമായി 12,28,646 രൂപ ഹർജിക്കാരിക്ക് കെ.എസ്.ഇ.ബി. നേരിട്ട് നൽകിയിരുന്നു. ഇതിന് പുറമെ ഫിഷറീസ് വകുപ്പിൽനിന്നുള്ള പെൻഷനും ഭർത്താവിന്റെ പെൻഷനും ലഭിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മെയിന്റനൻസ് ട്രിബ്യൂണൽ ഹർജി തള്ളിയത്.
തുടർന്ന് കളക്ടർക്ക് നൽകിയ അപ്പീലും തള്ളിയതോടെയാണ് 83കാരി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ നിയമപരമായി മരുമകൾക്കും വിദ്യാഭ്യാസവായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിക്കും ഹർജിക്കാരിക്ക് ജീവനാംശം നൽകാനുള്ള ബാധ്യതയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.












