കോട്ടയം: ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പേട്ടതുള്ളൽ, ചന്ദനക്കുടം ആഘോഷങ്ങൾക്കായി എരുമേലി ഒരുങ്ങി. പത്തിന് വൈകിട്ടാണ് ചന്ദനക്കുടം ആഘോഷം. പതിനൊന്നിനു പേട്ടതുള്ളൽ. മഹല്ലാ ജമാ അത്തിന്റെ നേതൃത്വത്തിലാണു ചന്ദനക്കുടം ആഘോഷം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ടതുള്ളൽ നടത്തുന്നത്.
എരുമേലിയിൽ ആചാര അനുഷ്ഠാനങ്ങളോടെ നടക്കുന്ന പേട്ടതുള്ളലും ചന്ദനക്കുടം ആഘോഷവും കാണാനും പങ്കെടുക്കാനും ആയിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ ഇവിടെ എത്തുക. ഇതോടൊപ്പം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും.
പത്തിന് വൈകിട്ട് മൂന്ന് മണിക്ക് അമ്പലപ്പുഴ പേട്ട സംഘവും എരുമേലി മഹല്ലാ ജമാ അത്തും ചേർന്നുളള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ നടക്കും, സന്ധ്യയ്ക്ക് ആറിന് പള്ളി അങ്കണത്തിൽ ചന്ദനക്കുടം പൊതുസമ്മേളനം. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദുറഹിമാൻ ചന്ദനക്കുടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നഗരം ചുറ്റിയാണ് ഘോഷയാത്ര.
പതിനൊന്നിനു ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിക്കുന്നത്. അമ്പലപ്പുഴ സംഘം ആദ്യം വാവരു പള്ളിയിൽ ദർശനം നടത്തും. പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. തുടർന്ന് വാവരുടെ പ്രതിനിധി അമ്പലപ്പുഴ പെരിയോന്റെ കൈപിടിച്ച് പേട്ടതുള്ളൽ സംഘത്തിനൊപ്പം വലിയമ്പലത്തിലേക്ക് പുറപ്പെടും.
അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിനു ശേഷം മൂന്ന് മണിക്കാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും കലാരൂപങ്ങളും പേട്ടയിൽ അണിനിരക്കും.




