കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഏഷ്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻറ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ആറ് കിലോഗ്രാം ഹെറോയിനും നാല് കിലോഗ്രാം മെത്താംഫെറ്റാമിനുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ഉപകരണങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണി മൂല്യം ഏകദേശം 1,70,000 കുവൈത്ത് ദിനാർ
ആണ്.
വിദേശ ക്രിമിനൽ സംഘങ്ങളുമായി ബന്ധം പുലർത്തിയ ഇയാൾ അത്യാധുനിക രീതി ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സുരക്ഷാ വിഭാഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ, മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ഇയാൾ ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലെ ലൊക്കേഷൻ ഷെയറിംഗ് സംവിധാനം ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പിടിയിലായ പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.










