തൃശ്ശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ സുഹൃത്തിനെ സത്കാരത്തിനിടെ കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു ആണ് മരിച്ചത്. ദുബായിലെ ഒരു സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായിരുന്ന രാജു, മരം ഫ്രെയിമുകളിൽ ഘടികാരം നിർമിക്കുന്ന ചെറിയ വ്യാപാരവും നടത്തി വരികയായിരുന്നു. സംഭവത്തിൽ സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ നാലിന് ദുബായിൽ നിന്ന് നാട്ടിലെത്തിയ രാജു മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. രാജുവിന്റെ വീടിന് പിന്നിലെ ഘടികാര നിർമാണ ശാലയിൽ ബുധനാഴ്ച രാത്രി സത്‌കാരം സംഘടിപ്പിച്ചിരുന്നു. അഞ്ച് സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങിന് ശേഷം നാലുപേർ മടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെ രാജുവും ഫ്രിന്റോയും മാത്രം അവിടെ തുടരുകയായിരുന്നു.
മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് മാറിയതോടെയാണ് കൊലപാതകം നടന്നത്. ഫ്രിന്റോ പട്ടികകൊണ്ട് അടിക്കുകയും തുടർന്ന് കഴുത്ത് ഞെരിക്കുകയും ചെയ്തതിനെ തുടർന്ന് രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ട് സമീപവാസികൾ സ്ഥലത്തെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോൾ പ്രതി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇൻസ്പെക്ടർ കെ.എൻ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കീഴടക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




