ജോട്ട ഇനിയില്ലെന്ന യാഥാര്‍ഥ്യവുമായി പോര്‍ച്ചുഗലിന് ഇനിയും പൊരുത്തപ്പെടാനായിട്ടില്ല. ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ലോകകപ്പ് കളിക്കേണ്ടിയിരുന്ന താരം. ലോകകപ്പ് ഫുട്ബോളിനായുള്ള പോർച്ചുഗൽ ദേശീയ ടീമിൽ അന്തരിച്ച താരം ഡിയേഗോ ജോട്ടയ്ക്ക് പ്രത്യേക ആദരവ് അർപ്പിച്ച് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ. 27 അംഗ ലോകകപ്പ് സ്‌ക്വാഡിൽ ജോട്ടയുടെ പേരും ഉൾപ്പെടുത്തിയാണ് ടീമിന്റെ വികാരനിർഭരമായ തീരുമാനം.
കഴിഞ്ഞ വർഷം കാറപകടത്തിൽ മരണപ്പെട്ട ജോട്ടയുടെ അഭാവം പോർച്ചുഗൽ ടീമിന് ഇപ്പോഴും വലിയ നഷ്ടമായാണ് കണക്കാക്കപ്പെടുന്നത്. ലോകകപ്പിൽ നിർണായക താരമായി മാറുമായിരുന്ന ജോട്ടയെ മറക്കാനാവില്ലെന്ന സന്ദേശമാണ് ഈ തീരുമാനത്തിലൂടെ പോർച്ചുഗൽ നൽകുന്നത്.
ടീമിന്റെ പരിശീലന ക്യാമ്പിൽ നടന്ന ജേഴ്‌സി നമ്പർ പ്രഖ്യാപന ചടങ്ങിൽ ജോട്ടയുടെ ജേഴ്‌സി നമ്പർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സഹതാരവുമായ റൂബൻ നെവസിന് കൈമാറി. ജോട്ടയുടെ ഓർമ്മകൾ ടീമിനൊപ്പം എന്നും ഉണ്ടാകുമെന്ന് നെവസ് പറഞ്ഞു.
ലോകകപ്പിൽ പോർച്ചുഗൽ ഗ്രൂപ്പ് കെ-യിലാണ് മത്സരിക്കുന്നത്. ഡി.ആർ. കോംഗോ, ഉസ്‌ബെക്കിസ്ഥാൻ, കൊളംബിയ എന്നീ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികൾ. ലോകകപ്പിന് മുന്നോടിയായി ചിലിക്കും നൈജീരിയയ്ക്കുമെതിരെ പോർച്ചുഗൽ സൗഹൃദ മത്സരങ്ങളും കളിക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, ജാവോ ഫെലിക്സ് എന്നിവരടങ്ങുന്ന ശക്തമായ ടീമുമായാണ് പോർച്ചുഗൽ ലോകകപ്പിലേക്ക് ഒരുങ്ങുന്നത്. ഡിയേഗോ ജോട്ടയുടെ ഓർമ്മകൾക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ഈ നീക്കം ലോക ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.






