ഹൈദരാബാദ്: പാകിസ്ഥാനിലെ ഹൈദരാബാദിൽ അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ലത്തീഫാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഘാരി ഗോത്ത് നദിയുടെ തീരത്തുള്ള പടക്ക ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ ആറുപേരെയും ലിയാഖത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ രണ്ടുപേർക്ക് ഏകദേശം 100 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് ഹുസൈൻ പറഞ്ഞു.
തിരിച്ചറിയപ്പെടാത്ത രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹവും കണ്ടെത്തി. പരിക്കേറ്റവരിൽ ഒരാൾ ചികിത്സയ്ക്കിടെ മരിച്ചു.
ലൈസൻസ് ഇല്ലാത്ത ഒരു വീട്ടിൽ അനധികൃതമായി പടക്ക നിർമ്മാണ പ്രവർത്തനം നടത്തിവരികയായിരുന്നു എന്ന് ലത്തീഫാബാദ് അസിസ്റ്റൻറ് കമ്മീഷണർ വ്യക്തമാക്കി. ഫാക്ടറിയുടെ ഉടമസ്ഥതയും പ്രവർത്തന രീതികളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ് സീനിയർ പൊലീസ് സൂപ്രണ്ട് അദീൽ ചന്ദിയോ അറിയിച്ചു.






