കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിനായി വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ് സമർപ്പിച്ച ആറ് വിദ്യാർഥികളെ കോഴിക്കോട് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് പുറത്താക്കി. വിദ്യാർഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സഹായിച്ച അധ്യാപകനെയും കോളേജ് അധികൃതർ പുറത്താക്കിയതായി അറിയിച്ചു.
കായികമേളയിൽ പങ്കെടുത്തതായി കാണിച്ചുള്ള വ്യാജ സർട്ടിഫിക്കറ്റുകളാണ് പ്രവേശന സമയത്ത് വിദ്യാർഥികൾ ഹാജരാക്കിയത്. ആം ആദ്മി പാർട്ടി പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച് കോളേജ് അധികൃതർ പരിശോധന നടത്തിയത്. തുടർന്ന് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ക്ലാസുകൾ ആരംഭിച്ച് ഒന്നരമാസത്തിന് ശേഷമാണ് വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കിയത്. എന്നാൽ അഡ്മിഷൻ നടപടികൾ പൂർണമായും പൂർത്തിയായിരുന്നില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകളിൽ ക്യു.ആർ കോഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പ്രവേശന സമയത്ത് അധികൃതർ കൃത്യമായ പരിശോധന നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, മുൻ വർഷങ്ങളിലും മറ്റ് കോളേജുകളിൽ സമാന രീതിയിൽ വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രവേശനം നേടിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.


