തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദിച്ച് കേസിൽ കുട്ടികളെ ഏറ്റെടുക്കാൻ ഒരുങ്ങി ശിശുക്ഷേമ സമിതി. കൂടാതെ കുട്ടികളെ കൗൺസിലിങ്ങിനും വിധേയമാക്കാനും തീരുമാനമുണ്ട്. നിലവിൽ കുട്ടികൾ അച്ഛന്റെ സഹോദരിയുടെ വീട്ടിലാണ്. അതേസമയം വിഷയത്തിൽ പോലീസിന്റെ ഭാഗത്തെ തെറ്റ് ചൂടികാട്ടി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. പൊലീസ് നടപടികൾ കഴിഞ്ഞാൽ ഉടൻ കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും.
കൂടാതെ കുട്ടികളെ ഉപദ്രപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.പിതാവ് മാമച്ചൻ മകളെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പിതാവ് മർദിക്കുകയും അരിവാൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പ്രചരിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെയാണ് വിമർശനം ഉയർന്നത് .സംഭവത്തിൽ ബാലാവകാശകമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.






