കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോളർമാരെ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. വിഷയത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ട് ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ എറണാകുളം സബ്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അതേസമയം, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാരെ അടച്ചാക്ഷേപിച്ച് സംസാരിച്ചുവെന്നാണ് പരാതി. അതേസമയം, നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. കേസിനെ നിയമപരമായി നേരിടും. വാര്‍ത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകള്‍ക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും കിട്ടിയിട്ടില്ല. കിട്ടുന്ന മുറയ്ക്ക് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്രാ തോമസ് കുറിച്ചു.
പ്രൊഡക്ഷൻ കൺട്രോളർ എന്ന തസ്തിക ഇനി മലയാള സിനിമയിൽ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രായുടെ പരാമർശം. രണ്ടു മാസം മുൻപ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര പ്രൊഡക്ഷൻ കൺട്രോളന്മാർക്കെതിരെ സംസാരിച്ചത്.






