സൂറിച്ച്: 48 ടീമുകളെ ഉൾപ്പെടുത്തി വിപുലീകരിച്ച 2026 ഫിഫ ലോകകപ്പിന്റെ വൻ വിജയം നൽകിയ ആത്മവിശ്വാസത്തിൽ, ഭാവിയിൽ 64 ടീമുകളെ ുൾപ്പെടുത്തി ലോകകപ്പ് നടത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ മത്സരിക്കാൻ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും സ്വപ്നം കാണാൻ അവസരമുണ്ടാകണമെന്നും 2026 ലോകകപ്പിന് ശേഷം ഫിഫയുടെ ബന്ധപ്പെട്ട കമ്മിറ്റികളിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
32 ടീമുകളിൽ നിന്ന് 48 ടീമുകളായി ഉയർത്തിയ ഈ വർഷത്തെ ലോകകപ്പിൽ ആകെ 104 മത്സരങ്ങളാണുള്ളത്. ഇത് 64 ടീമുകളാക്കുകയാണെങ്കിൽ മത്സരങ്ങളുടെ എണ്ണം 128 ആയി ഉയരും. എന്നാൽ, ടീമുകളുടെ എണ്ണം കൂട്ടുന്നത് ഫുട്ബോൾ വ്യവസ്ഥിതിയെയും കളിക്കാരുടെ ഫിറ്റ്നസിനെയും ബാധിക്കുമെന്ന് കോൺകകാഫ് പ്രസിഡന്റ് വിക്ടർ മൊണ്ടാഗ്ലിയാനി ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിക്കുന്നുമുണ്ട്.
ഇനിയുള്ള ചോദ്യം ഇന്ത്യയുടെ അവസരമാണ്. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും ഇന്ത്യയ്ക്ക് കൈവരിക. 48 ടീമുകളായപ്പോൾ ഏഷ്യയിൽ നിന്നുള്ള നേരിട്ടുള്ള യോഗ്യതാ സീറ്റുകൾ 4.5-ൽ നിന്ന് 8.5 ആയി ഉയർന്നിരുന്നു. ടൂർണമെന്റ് വീണ്ടും വിപുലീകരിക്കുമ്പോൾ 16 സീറ്റുകൾ കൂടി അധികമായി വരും. ഇതിൽ ആനുപാതികമായ വിഹിതം ഏഷ്യയ്ക്ക് ലഭിച്ചാൽ AFC-യുടെ നേരിട്ടുള്ള സീറ്റുകൾ 11 അല്ലെങ്കിൽ 12 ആയി ഉയർന്നേക്കാം. അതിലെ 11 അല്ലെങ്കിൽ 12 സ്ഥാനക്കാരായി കടക്കുക എന്നതാകും ഇന്ത്യയുടെ മുന്നിലുള്ള ലക്ഷ്യം.












