ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കാ തട്ടിപ്പുകേസിൽ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ. ബദരീനാഥ്–കേദാർനാഥ് ക്ഷേത്ര സമിതി (ബി.കെ.ടി.സി.) ജീവനക്കാരനും ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റുമായ പ്രമോദ് നൗത്യാലിനെയാണ് ഉത്തരാഖണ്ഡ് പൊലീസ് ഡെറാഡൂണിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ക്ഷേത്രത്തിലെ കാണിക്ക കൈകാര്യം ചെയ്തതിൽ ക്രമക്കേട് നടന്നെന്ന പ്രാഥമിക ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പ്രമോദ് നൗത്യാലിനെ ക്ഷേത്ര സമിതി സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂലൈ രണ്ടിന് ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. കാണിക്കയായി ലഭിച്ച പണം നടപടിക്രമങ്ങൾ ലംഘിച്ച് എണ്ണൽ കേന്ദ്രത്തിൽ നിന്ന് മാറ്റിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്ര സമിതി നിയോഗിച്ച നാലംഗ അന്വേഷണസമിതി നടത്തിയ പരിശോധനയിലും പ്രമോദ് നൗത്യാലിനെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തി.
ക്ഷേത്ര സമിതി ഇൻചാർജ് യുധ്വീർ പുഷ്പ്വാന്റെ പരാതിയിൽ ബദരീനാഥ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. കാണിക്ക എണ്ണൽ കേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ മൊഴികളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു. പണവും സ്വർണവും വെള്ളി നാണയങ്ങളും ഒളിപ്പിക്കുകയോ അപഹരിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് സർക്കാരും മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ 1929-ലെ ശ്രീ ബദരീനാഥ്–കേദാർനാഥ് ക്ഷേത്ര സമിതി നിയമപ്രകാരം നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ക്ഷേത്ര സമിതി സി.ഇ.ഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സസ്പെൻഷൻ നടപടിക്കും എഫ്.ഐ.ആറിനുമെതിരെ പ്രമോദ് നൗത്യാൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ ക്ഷേത്ര സമിതിയുടെ വിശദീകരണം തേടിയ ഹൈക്കോടതി കേസ് ജൂലൈ 16-ന് വീണ്ടും പരിഗണിക്കും.











