തിരുവനന്തപുരം : ‘അവൾക്കൊപ്പം’ എന്ന മുദ്രാവാക്യവും ബാനറുകളും ഉയർന്ന് അന്താരാഷ്ട്ര ചലച്ചിത്രമേള വേദി. പ്രധാന വേദിയായ ടാഗോർ തിയേറ്ററിലാണ് ചലച്ചിത്രപ്രേമികളും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും ഒത്തുചേർന്ന് അവൾക്കൊപ്പമെന്ന പ്രഖ്യാപനം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുക എന്നത് കേരളത്തിലെ ഓരോരുത്തരുടെയും ചുമതലയാണെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കാൻ പൂർണമായി സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ജുഡീഷ്യറിയുടെ പരിമിതിയാണ്. അതിനെ ഗൗരവപൂർവം കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അവൾക്കൊപ്പം എന്ന് പറയുന്നത് മാത്രമല്ല വേണ്ടതെന്ന് റിമാ കല്ലിങ്കൽ പറഞ്ഞു. കൂടെനിൽക്കണം, പിന്തുണയ്ക്കണം അതിൽനിന്ന് ഒരിക്കലും പിന്നോട്ടുപോകരുത്. ഇനിയുള്ള തലമുറയ്ക്കു പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാനും അവർക്കു പോരാടാനുമായി ഈ പ്രതിഷേധം തുടരണമെന്നും റിമ പറഞ്ഞു.
അവൾക്കൊപ്പം, നീതിക്കൊപ്പം, സ്ത്രീസുരക്ഷ നാടിൻ സുരക്ഷ എന്ന മുദ്രാവാക്യംവിളികൾ ടാഗോർ തിയേറ്റർ പരിസരത്ത് മുഴങ്ങി. വിദേശ ഡെലിഗേറ്റുകൾ ഉൾപ്പെടെ അവൾക്കൊപ്പം എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ബാഡ്‌ജ് ധരിച്ചിരുന്നു.
ഗായിക പുഷ്പവതിയുടെ ഐക്യദാർഢ്യ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ബീനാപോൾ, ആർ. പാർവതിദേവി, സജിതാ മഠത്തിൽ, ഭാഗ്യലക്ഷ്മി, അൻവർ അലി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു തുടങ്ങിയവർ പങ്കെടുത്തു.






