റിയാദ്: മക്കയിൽ വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരു സ്വദേശിയും നാല് വിദേശികളും ഉൾപ്പെടുന്നു. ഇവരിൽ രണ്ട് ഈജിപ്ത് സ്വദേശികളും രണ്ട് ലെബനൻ സ്വദേശികളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വ്യാജ ഹജ്ജ് ക്യാമ്പയിനുകൾ പ്രചരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വലിയ തുക പണവും തട്ടിപ്പിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും കണ്ടെത്തി. കൂടാതെ നിരവധി വ്യാജ മുദ്രകളും രേഖകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
പിടിയിലായവരെ തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വിഭാഗം അറിയിച്ചു. അനധികൃത ഹജ്ജ് സേവനങ്ങളിൽ ജാഗ്രത പുലർത്തണമെന്നും തീർത്ഥാടനത്തിന് ഔദ്യോഗിക മാർഗങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശം നൽകി.




