ന്യൂഡൽഹി : രാജ്യതലസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകർന്നുവീണ് അഞ്ച് മരണം. ഇതേതുടർന്ന് മണിക്കൂറുകളോളമാണ് ഡൽഹിയിൽ ഗതാഗതം തടസ്സപ്പെട്ടത്. കൂടാതെ ശക്തമായ കാറ്റിൽ പ്രദേശത്തെ മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും , മെട്രോ റെയിൽ സർവീസുകൾ തടസപ്പെടുകയും മേഖലയിലുടനീളം ദീർഘനേരം വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തിരുന്നു . കൂടാതെ ഈ പ്രദേശങ്ങളിൽ തന്നെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഡൽഹി ദാദ്രിയിലെ എൻടിപിസി ടൗൺഷിപ്പിൽ 45 വയസ്സുള്ള രാമകൃഷ്ണയുടെ മേൽ മരം വീണു മരിച്ചതാണ് ആദ്യം റിപ്പോർട് ചെയ്ത മരണം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു . കൊടുങ്കാറ്റിൽ മരം കടപുഴകി വീണാണ് രാമകൃഷ്ണയുടെ മരണം സംഭവിച്ചതെന്ന് ദാദ്രി പോലീസ് പറഞ്ഞു. സൂരജ്പൂർ പോലീസ് അധികാരപരിധിയിലുള്ള ഒമിക്രോൺ 3 ലെ മിഗ്സൺ അൾട്ടിമോ സൊസൈറ്റിയിലാണ് രണ്ടാമത്തെ മരണം നടന്നത് .
ശക്തമായ കാറ്റിനെ തുടർന്ന് 22 നില കെട്ടിടത്തിൽ നിന്ന് ഒരു റെയിലിംഗ് ഗ്രിൽ ഇളകി വീണായിരുന്നു 50 വയസ്സുള്ള സുനിതയുടെയും രണ്ട് വയസ്സുള്ള ചെറുമകന്റെയും മരണം. ഗാസിയാബാദിനടുത്തുള്ള ദാസ്നയിൽ നിന്നായിരുന്നു മൂന്നാമത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. ശക്തമായ കാറ്റിൽ മരത്തിന്റെ ശിഖരം അതുവഴി കടന്നുപോയ ഒരു മോട്ടോർ സൈക്കിളിന്റെ മേൽ വീണിരുന്നു . തൽക്ഷണമാണ് ഈ യാത്രക്കാരനും മരിച്ചത്. വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണും ഡൽഹിയിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നു . റിപ്പോർട്ട് ചെയ്ത കേസുകളിൽ സംഭവസ്ഥലത്ത് വെച്ച തന്നെ ആളുകൾ മരിക്കുകയായിരുന്നു.






