വാഷിംഗ്ടൺ: പ്രമുഖ വാഹന നിർമാതാക്കളായ ഫോർഡ് ഇതുവരെ വിറ്റ നാല് ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. സീറ്റ് ബെൽറ്റിലെ സാങ്കേതിക തകരാർ മൂലം അപകടസമയത്ത് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി. അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഏകദേശം 419,967 വാഹനങ്ങളെ പ്രശ്നം ബാധിച്ചിട്ടുണ്ട്.
2018 മുതൽ 2022 വരെയുള്ള മോഡൽ വർഷങ്ങളിലെ ജനപ്രിയ എസ്‌യുവികളായ ഫോർഡ് എക്സ്പെഡിഷൻ (Ford Expedition), ലിങ്കൺ നാവിഗേറ്റർ (Lincoln Navigator) എന്നിവയാണ് തിരികെ വിളിക്കുന്നത്. ഈ വാഹനങ്ങളിലെ മുൻസീറ്റുകളിലെ സീറ്റ് ബെൽറ്റുകൾ പെട്ടെന്ന് ലോക്കാവുകയും, പിന്നീട് അത് നീട്ടാനോ പഴയപടിയാക്കാനോ കഴിയാതെ വരികയും ചെയ്യുന്നതാണ് പ്രധാന പ്രശ്നം. ഇങ്ങനെ അപകടം സംഭവിക്കുന്ന സമയത്ത് സീറ്റ് ബെൽറ്റ് ശരിയായി പ്രവർത്തിക്കാതിരുന്നാൽ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇത് കാരണമാകും. ചില സാഹചര്യങ്ങളിൽ സീറ്റ് ബെൽറ്റ് പെട്ടെന്ന് അതിവേഗത്തിൽ വലിഞ്ഞു മുറുകുന്നത് കാരണവും യാത്രക്കാർക്ക് പരിക്കേൽക്കാം. ഈ തകരാറുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ പരിക്കും വാറന്റി ക്ലെയിമുകളും കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.






