കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണമുഖത്തെത്തിയ 27-കാരനായ തമിഴ്‌നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിലെ വിദഗ്ധ ചികിത്സയിലൂടെ പുനർജന്മം. 2025 ഓഗസ്റ്റ് 28നുണ്ടായ അപകടത്തിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ പാൻക്രിയാസിന്റെ മധ്യഭാഗത്ത് ചതവ്, ഇടത് വൃക്കയ്ക്ക് ഗുരുതര പരിക്ക്, ആന്തരിക രക്തസ്രാവം എന്നിവ കണ്ടെത്തി.
ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ആന്റണിയുടെ നേതൃത്വത്തിൽ അടിയന്തരമായി പിഗ്‌ടെയിൽ ഡ്രെയിൻ സ്ഥാപിച്ച് വയറിനകത്തെ രക്തം നീക്കം ചെയ്തത് ചികിത്സയിൽ നിർണ്ണായകമായി. പാൻക്രിയാറ്റിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നതും അണുബാധയ്ക്കുള്ള സാധ്യതയും പരിഗണിച്ച് സർജിക്കൽ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. മഞ്ജുരാജ് കെ.പിയുടെ നേതൃത്വത്തിൽ അടിയന്തര ലാപറോസ്കോപ്പിയും തുടർന്ന് മൂന്ന് സങ്കീർണ്ണ ശസ്ത്രക്രിയകളും നടത്തി.










