പാലാ:കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള പാലാ നിയമസഭാ മണ്ഡലം ഇത്തവണയും ഒരു കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കുടിയേറ്റ കർഷകരുടെയും ക്രിസ്ത്യൻ വിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനായി 1960-കളിൽ രൂപംകൊണ്ട കേരള കോൺഗ്രസിന്റെ രാഷ്ട്രീയത്തറവാടായി അറിയപ്പെടുന്ന ഈ മണ്ണിൽ, ഇന്ന് മുന്നണികൾ തമ്മിലുള്ള പോരാട്ടം വികസന നേട്ടങ്ങളെയും രാഷ്ട്രീയ മാറ്റങ്ങളെയും മുൻനിർത്തിയാണ്. 1965 മുതൽ 2019 വരെ തുടർച്ചയായി 13 തവണ കെ.എം. മാണി പ്രതിനിധീകരിച്ച ഈ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് മാണി സി. കാപ്പൻ അട്ടിമറി വിജയം നേടിയത്. പിന്നീട് 2021-ൽ 15,378 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കാപ്പൻ വിജയം ആവർത്തിച്ചെങ്കിലും, കെ.എം. മാണി പതിറ്റാണ്ടുകളായി കൈവെള്ളയിൽ കൊണ്ടുനടന്ന മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി തന്നെ നേരിട്ട് രംഗത്തിറങ്ങുകയാണ്.
സിറ്റിംഗ് എം.എൽ.എ മാണി സി. കാപ്പന്റെ ഭരണകാലത്തെ വികസന മുരടിപ്പ് എൽ.ഡി.എഫ് ചർച്ചയാക്കുമ്പോൾ, തന്റെ പാർലമെന്ററി ജീവിതത്തിലെ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയാണ് ജോസ് കെ. മാണി പ്രതിരോധിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി , സയൻസ് സിറ്റി, മാസ് കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഏകലവ്യ മോഡൽ സ്കൂൾ, പാലാ ജനറൽ ആശുപത്രിയിലെ കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി ലാബ്, കാൻസർ സെന്റർ തുടങ്ങിയ വൻകിട പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കിയത് താനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കോട്ടയം റെയിൽവേ സ്റ്റേഷൻ വികസനവും രണ്ട് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെക്കാലം മറ്റ് മണ്ഡലങ്ങൾക്ക് മാതൃകയായിരുന്ന പാലായുടെ വികസന സൽപ്പേര് കഴിഞ്ഞ ആറര വർഷമായി നഷ്ടപ്പെട്ടുവെന്നാണ് ഇടതുമുന്നണിയുടെ പ്രധാന ആരോപണം. എന്നാൽ വികസന പദ്ധതികൾക്ക് ജോസ് കെ. മാണിയും കൂട്ടരും തടസ്സം നിൽക്കുകയാണെന്ന മറുവാദമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ വിജയസമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാണ്. മുൻപ് എൻ. ഹരി മത്സരിച്ചപ്പോൾ ബി.ജെ.പിക്ക് ലഭിച്ചിരുന്ന 25,000 വോട്ടുകളിൽ കഴിഞ്ഞ തവണ 16,000 വോട്ടിന്റെ കുറവുണ്ടായതാണ് മാണി സി. കാപ്പന്റെ വിജയത്തിൽ നിർണ്ണായകമായത്. ഇത്തവണ ഷോൺ ജോർജ് ശക്തമായി രംഗത്തുള്ളതിനാൽ ബി.ജെ.പി വോട്ടുകൾ കൃത്യമായി പെട്ടിയിലാകുമെന്നും ഇത് മാണി സി. കാപ്പന്റെ ഭൂരിപക്ഷത്തെ നേരിട്ട് ബാധിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മീനച്ചിൽ താലൂക്കിലെ 11 പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം പഞ്ചായത്തും പാലാ മുനിസിപ്പാലിറ്റിയും ചേരുന്ന ഈ മണ്ഡലത്തിൽ, വികസനത്തോടൊപ്പം തന്നെ വിലപേശാൻ ശേഷിയുള്ള നേതൃത്വത്തെയാണോ അതോ രാഷ്ട്രീയ പാരമ്പര്യത്തെയാണോ വോട്ടർമാർ സ്വീകരിക്കുകയെന്നത് വരുംദിവസങ്ങളിൽ വ്യക്തമാകും.




