കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇത്തവണത്തെ ഹോട്സ്പോട്ടുകളിൽ ഒന്നാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ അവഗണിക്കാനാവാത്ത സ്ഥാനം വഹിക്കുന്ന കൂത്തുപറമ്പ് മണ്ഡലം. കെപി മോഹനനോ പികെ പ്രവീണോ എന്ന് തീരുമാനിക്കാത്ത എൽഡിഎഫ് സസ്പെൻസ് തുടരുകയാണ്. സിറ്റിങ് എം.എൽ.എ. കെ.പി.മോഹനൻ ഡബിൾ ഹാട്രിക് മത്സരത്തിനിറങ്ങുമോ അതോ മോഹനന്റെ ജ്യേഷ്ഠപുത്രനും കണ്ടില്ലെന്ന് നടിക്കാനാവാത്ത സാന്നിധ്യമായ പികെ പ്രവീണോ എന്നത് ഏവരും ഉറ്റുനോക്കുന്ന വിഷയമാണ്. ഘടകകക്ഷിയായ ആർജെഡിക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. കെപി മോഹനൻ മത്സരരംഗത്ത് നിന്ന് ഇത്തവണ സ്വയം മാറിനിന്ന് പകരം ജനറൽ സെക്രട്ടറി പികെ പ്രവീൺ ഇറങ്ങണമെന്ന അഭിപ്രായം ആർജെഡിയിലെ വലിയൊരു വിഭാഗത്തിനുണ്ട്. കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ശ്രേയാംസ് കുമാറുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രവീൺ.
2011 മുതൽ മോഹനൻ കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയാണ്. യുഡിഎഫിനൊപ്പം ജയിച്ച് എംഎൽഎയായി. 2016ൽ കെകെ ശൈലജയോട് തോറ്റു. 2021ൽ എൽഡിഎഫിനൊപ്പം നിന്ന് വീണ്ടും ജയിക്കുകയായിരുന്നു. കെ.പി പ്രശാന്തൻ, രവീന്ദ്രൻ കുന്നോത്ത് എന്നീ പേരുകളും പരിഗണനയിലുണ്ട്. അതിനിടെയാണ് വൈകാരിക അടുപ്പമുള്ള കൂത്തുപറമ്പ് വേണമെന്ന് സിപിഎമ്മിലെ പ്രാദേശിക ആവശ്യം ഉയരുന്നത്.
കെപി മോഹനൻ ഇത്തവണ ഉന്നമിടുന്നത് ഡബിൾ ഹാട്രിക് പോരാട്ടമാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ 9,541 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.പി.മോഹനൻ വിജയിച്ചത്. മോഹനന് 70,626 വോട്ട് ലഭിച്ചപ്പോൾ ലീഗിലെ പൊട്ടങ്കണ്ടി അബ്ദുള്ളയ്ക്ക് 61,085 വോട്ടും ബി.ജെ.പി.യിലെ സി.സദാനന്ദന് 21,212 വോട്ടും ലഭിച്ചു. മണ്ഡലം പിടിക്കാൻ അരയും തലയും മുറുക്കി തന്നെയാണ് യുഡിഎഫും എത്തുന്നത്. കഴിഞ്ഞതവണ ലീഗിന് നൽകിയ മണ്ഡലം മികച്ച സ്ഥാനാർഥിയെ നിർത്തി തിരിച്ചെടുക്കണമെന്ന ആവശ്യം കോൺഗ്രസിലെ ഒരുവിഭാഗത്തിനുണ്ട്. അല്ലെങ്കിൽ അതിന് പറ്റിയ സ്ഥാനാർത്ഥിയെ ലീഗ് കണ്ടെത്തണം. പക്ഷേ കഴിഞ്ഞ തവണ തോറ്റ പൊട്ടങ്കണ്ടി അബ്ദുള്ളയെ തന്നെ നിർത്തണം എന്നാണ് ലീഗിലെ ഭൂരിപക്ഷം. ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, ജില്ലാ പഞ്ചായത്തംഗം സി.കെ.മുഹമ്മദലി, എം.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.നജാഫ് എന്നിവരും പരിഗണനയിലുണ്ട്.
ഇനി ഈ രണ്ട് മുന്നണികളും മറക്കുന്നൊരു കാര്യമുണ്ട്, പടിപടിയായി ഭൂരിപക്ഷം ഉയർത്തുന്ന ബിജെപിയുടെ നിശബ്ദ വിപ്ലവം തള്ളിക്കളയാനാവില്ല എന്നത്. വോട്ട് ശതമാനം ഉയർത്തുക എന്നതാകും പ്രഥമ ലക്ഷ്യം. അതിനായി മികച്ച സ്ഥാനാർത്ഥിയെ തന്നെ ഇറക്കിയേക്കും. ഇങ്ങനെ വന്നാൽ വലതിനോ ഇടതിനോ പണി കിട്ടാനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടുതവണയും നിലവിൽ രാജ്യസഭാ എം.പി.യായ സി.സദാനന്ദനായിരുന്നു ബി.ജെ.പി. സ്ഥാനാർഥി. ബി.ജെ.പി. മുൻ ജില്ലാ അധ്യക്ഷൻ പി.സത്യപ്രകാശിനാണ് ഇക്കുറി പ്രധാന പരിഗണന. നിലവിൽ ജനറൽ സെക്രട്ടറിയായ ജി.ഷിജിലാലിന്റെ പേരും പരിഗണനയിലുണ്ട്.
കൂത്തുപറമ്പ്, പാനൂർ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കൂത്തുപറമ്പ് നിയോജക മണ്ഡലം. നിലവിൽ രണ്ട് പഞ്ചായത്തുകൾ ഒഴികെ ബാക്കിയെല്ലാം ഭരിക്കുന്ന എൽഡിഎഫിന് തന്നെയാണ് ഇക്കുറിയും വ്യക്തമായ ഭൂരിപക്ഷം. കാത്തിരിക്കാം വിപ്ലവവും ചോരയും പോരാട്ടങ്ങളും ആവോളം പിറന്ന കൂത്തുപറമ്പിലെ തീപാറുന്ന പോരാട്ടങ്ങൾക്കായി.






