കോട്ടയം : ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്‌മോളുടെ ഭർത്താവിന്റെ കുടുംബക്കാർക്കെതിരെ ആരോപണങ്ങളുമായി ജിസ്‌മോളുടെ സഹോദരൻ ജിറ്റു തോമസ്. ജിസ്മോൾ പണത്തിന്റെയും നിറത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചിരുന്നു എന്നാണ് സഹോദരന്റെ വെളിപ്പെടുത്തൽ. കൂടാതെ നിരന്തരമുള്ള ഗാർഹിക പീഡനമാണ് ജിസ്മോളെയും രണ്ട് പെൺമക്കളെയും മരണത്തിലേക്ക് നയിച്ചത് എന്നാണ് ജിസ്‌മോളുടെ കുടുംബത്തിന്റെ പരാതി.
ഭർതൃവീട്ടിലുണ്ടായ പീഡനങ്ങൾ അറിഞ്ഞ് പലതവണ താൻ അവരെ കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് ജിസ്‌മോളുടെ അച്ഛൻ തോമസിന്റെയും സഹോദരൻ ജിറ്റുവിന്റേയും മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് . അതേസമയം മുൻപ് ജിസ്‌മോളുടെയും മക്കളുടെയും സംസ്ക്കാരത്തെ സംബന്ധിച്ച് ചില സംശയങ്ങൾ ഉണ്ടായിരുന്നു എങ്കിലും പൈങ്ങുളം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നാളെ 3 മണിക്ക് ജിസമോളുടെയും മക്കളുടെയും സംസ്കാരം നടക്കും. കൂടാതെ ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയിലും ഒരു മണിക്കൂർ പൊതുദർശനവും ഉണ്ടാകും.



