കൊച്ചി: കേരളത്തിലെ ജനങ്ങൾ ഇടത്-വലത് കൂട്ടുകെട്ടിൽ നിന്ന് പുറത്തുവരേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിന് പുതിയൊരു ഭാവിയും പുതിയ തുടക്കവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിലും തിരുവനന്തപുരത്തും കേരളത്തിലെ പല പഞ്ചായത്തുകളിലും ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും വിശ്വാസം പ്രകടിപ്പിച്ചതുപോലെ, മുഴുവൻ കേരളവും ഉടൻ എൻഡിഎയിൽ വിശ്വാസം അർപ്പിക്കുമെന്ന് മോദി പറഞ്ഞു.
കേരളത്തിന് മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും മഹത്തായ സംസ്കാരവും കഴിവുള്ള ജനങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന് അർഹിക്കുന്ന വികസനം ലഭിച്ചിട്ടില്ലെന്നും അതിന് കാരണം കേരളം മാറി മാറി ഭരിച്ച രണ്ട് മുന്നണികളാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ വേഗത്തിലുള്ള വികസനത്തിന് ഈ രണ്ട് മുന്നണികളും മാറി മാറി അധികാരത്തിൽ വരുന്ന സ്ഥിതി അവസാനിക്കണം. അതിന് എൻഡിഎ സർക്കാരിനെ അധികാരത്തിൽ എത്തിക്കണമെന്ന് മോദി പറഞ്ഞു. അടുത്ത അഞ്ച് വർഷം എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസിത കേരളം കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി കേരളവും മാറും, വളരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.






