തിരുവനന്തപുരം: ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുരാരി ബാബുവും ഈ മാസം 27 വരെ റിമാൻഡിൽ തുടരും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്.
കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പിൻവലിച്ചു, വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. കൊല്ലം വിജിലൻസ് കോടതി അവധിയായതിനാലാണ് പ്രതികളെ തിരുവനന്തപുരത്ത് ഹാജരാക്കിയത്.
ഇതിനിടെ ദേവസ്വം ബോർഡിൻ്റെ മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിൻ്റെ സെക്രട്ടറിയടക്കം ചിലരിൽ നിന്ന് വിശദവിവരങ്ങളും ഇതിനകം ശേഖരിച്ചു.
പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി തള്ളി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചാണ് അവർ അപേക്ഷിച്ചത്. ഇതേ ഉള്ളടക്കത്തിലുള്ള അപേക്ഷ നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.










