എറണാകുളം: ശബരിമല സ്വർണക്കള്ള കേസിൽ അന്വേഷണകാലാവധി ഹൈക്കോടതി ഒരു മാസം കൂടി കൂട്ടി. മുമ്പ് അനുവദിച്ച ആറാഴ്ചയുടെ സമയം ഇന്ന് അവസാനിക്കാനിരിക്കെയായിരുന്നു എസ്ഐടി കൂടുതൽ സമയം ആവശ്യപ്പെട്ടത്.
തുടർന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് അന്വേഷണം നീട്ടുകയായിരുന്നു. മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ എസ്ഐടിക്ക് കഴിഞ്ഞിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ വിവരശേഖരണം ആവശ്യമാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇഡി ആവശ്യപ്പെട്ട എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾക്കായി മജിസ്ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ വാദം കേട്ട ശേഷമേ രേഖകൾ നൽകുന്നതിൽ തീരുമാനം എടുക്കുകയുള്ളുവെന്നും കോടതി അറിയിച്ചു.
കൂടുതൽ സമയം അനുവദിച്ചതോടെ അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് നാല് ആഴ്ച കൂടി ലഭിച്ചിട്ടുണ്ട്. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുള്ള അന്വേഷണ വിവരങ്ങളും കോടതി പരിഗണിച്ചു. ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് മുരാരി ബാബു, കെ.എസ്. ബൈജു, എ. വാസു, എ. പത്മകുമാർ എന്നിവർ അറസ്റ്റിലായി. എല്ലാവരും ഇപ്പോൾ റിമാൻഡിലാണ്. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 8ലേക്ക് മാറ്റിയപ്പോൾ മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി.



