സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിനു മുൻപിൽ ആശാ വർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അവർ ആരംഭിച്ച നിരാഹാര സമരമാവട്ടെ പത്തു ദിവസം പിന്നിട്ടിരിക്കുന്നു. രാപകൽ സമരം അമ്പതു ദിവസത്തിലെത്തിയ ഇന്ന് മുടി മുറിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ആശാ വർക്കർമാർ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നടക്കുന്ന മുടിമുറിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആശാ പ്രവർത്തകർ മുടി മുറിച്ചു പ്രതിഷേധിക്കുമെന്നാണു പറയുന്നത്. സമരത്തോടും ആശാ വർക്കർമാരുടെ ആവശ്യങ്ങളോടും സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന അവസരത്തിലാണു സമരരീതിയിൽ ഇത്തരത്തിലുള്ള മാറ്റമുണ്ടാവുന്നത്.
ഇനിയും ഈ സമരം നീണ്ടുപോവാതിരിക്കാൻ സർക്കാർ ഭാഗത്തുനിന്നുള്ള ഇടപെടൽ ഉണ്ടാവേണ്ടതാണ്. അവർ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്ന് എല്ലാവർക്കും അറിയാം. തുച്ഛമായ പ്രതിഫലം മാത്രം വാങ്ങിയാണ് അവർ സമൂഹത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്നത്. കേന്ദ്രമായാലും സംസ്ഥാനമായാലും അവരുടെ സേവനത്തിന്‍റെ പ്രാധാന്യം തിരിച്ചറിയേണ്ടതും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുമാണ്. അതിനുപകരം പരസ്പരം പഴിചാരി ഇരു സർക്കാരുകളും സമയം കളയുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
അനുകൂലമായി പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല സമരം ചെയ്യുന്നവരോടു പ്രതികാര നടപടികൾ സ്വീകരിക്കുക കൂടിയാണു സംസ്ഥാന സർക്കാർ എന്നു സമരാനുകൂലികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ പ്രവർത്തകരുടെ ഓണറേറിയം തടഞ്ഞതുപോലുള്ള നടപടികൾ ഇതിന്‍റെ ഭാഗമാണ്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുമുണ്ട്. നേരത്തേ, സമരത്തിനു നേതൃത്വം നൽകുന്ന നേതാക്കള്‍ക്കെതിരേ കലാപത്തിനു കേസെടുത്തതു പോലുള്ള നടപടികളുമുണ്ടായിട്ടുണ്ട്.






