ബോസ്റ്റൺ: ഗ്രൂപ്പ് ഐയിലെ ചാമ്പ്യന്മാരെ നിർണയിക്കുന്ന നിർണായക മത്സരത്തിൽ ഫ്രാൻസും നോർവെയും തമ്മിൽ ഏറ്റുമുട്ടുന്നു. രാത്രി 12.30-നാണ് മത്സരം നടക്കുന്നത്. ഇരുടീമുകളും ഇതുവരെ ഗ്രൂപ്പിൽ രണ്ട് വിജയങ്ങൾ വീതം നേടി മുന്നേറുന്നതിനാൽ മത്സരം കടുത്തതാകുമെന്ന് ഉറപ്പാണ്.
ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുന്ന സൂപ്പർ താരങ്ങളായ എംബാപ്പെയും ഹാളണ്ടും തമ്മിലുള്ള പോരാട്ടമാണ് മത്സരത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ നാല് ഗോളുകൾ വീതം നേടിയിട്ടുണ്ട്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ആരാണ് സ്കോർ ചെയ്യുക എന്നതിലേക്കാണ് ആരാധകരുടെ കണ്ണ്.
ഇന്നത്തെ മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ ലയണൽ മെസിയുടെ റെക്കോർഡിനൊപ്പമെത്താൻ എംബാപ്പെയ്ക്ക് സാധിക്കും. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച ഫോമിൽ കളിച്ച എംബാപ്പെയിൽ നിന്ന് ഇന്ന് വലിയ പ്രകടനം പ്രതീക്ഷിക്കപ്പെടുന്നു.
സെനഗലിനെയും ഇറാഖിനെയും പരാജയപ്പെടുത്തി ഇരുടീമുകളും മത്സരത്തിന് എത്തുന്നത്. നിലവിലെ കണക്കുകൾ പ്രകാരം നോക്കൗട്ടിൽ ഫ്രാൻസ് സ്വീഡനെയും നോർവേ ഐവറി കോസ്റ്റിനെയും നേരിടേണ്ടിവരും.
ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്നതനുസരിച്ച് നോക്കൗട്ട് ചിത്രത്തിൽ മാറ്റങ്ങൾ ഉണ്ടാകാം. നോർവേ ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത് എത്തുകയാണെങ്കിൽ ഐവറി കോസ്റ്റ് നേരിടേണ്ടിവരും. ഫ്രാൻസ് ഗ്രൂപ്പ് ജയിച്ചാൽ ബ്രസീൽ–ജപ്പാൻ മത്സരത്തിലെ വിജയികളെ പ്രീക്വാർട്ടറിൽ നേരിടേണ്ടിവരും. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ നോക്കൗട്ട് ചിത്രങ്ങൾ കൂടുതൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.




