തിരുവനന്തപുരം: ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം തുടരുന്നതിനാൽ കേരളത്തിലെ വിമാന സർവീസുകളിൽ വ്യാപകമായ തടസ്സം. വിവിധ വിമാനത്താവള അധികൃതർ പുറത്തിറക്കിയ മുന്നറിയിപ്പിൽ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാനിടയുണ്ടെന്ന് അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശം നൽകി.
ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്നാണ് തിരുവനന്തപുരത്തുനിന്ന് ഗൾഫ് മേഖലയിലേക്കുള്ള 12 വിമാന സർവീസുകൾ റദ്ദാക്കിയത്. വിവരം ലഭിക്കാതെ വിമാനത്താവളത്തിലെത്തിയ വിദേശികളടക്കമുള്ള നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനം യാത്രാമധ്യേ തിരികെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. അബുദാബിയിൽ എത്താൻ ഏകദേശം ഒരു മണിക്കൂർ മാത്രം ബാക്കിയിരിക്കെയായിരുന്നു പൈലറ്റിന്റെ അറിയിപ്പ്. യുദ്ധസാഹചര്യം മൂലം അബുദാബിയിൽ ഇറക്കാൻ സാധിക്കില്ലെന്നും ജിദ്ദയിലേക്ക് തിരിച്ചുവിടാൻ ആവശ്യമായ അധിക ഇന്ധനം ഇല്ലെന്നും പൈലറ്റ് അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. വിമാനം വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തെത്തി.
തിരുവനന്തപുരത്തുനിന്ന് ദുബായ്, അബുദാബി, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാദ്, എമിറേറ്റ്സ് വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. ദോഹ-തിരുവനന്തപുരം, ദുബായ്-തിരുവനന്തപുരം സർവീസുകൾക്കും തിരിച്ചടിയായി. അബുദാബി-തിരുവനന്തപുരം-അബുദാബി റൂട്ടിലുള്ള എത്തിഹാദ് സർവീസുകളും ദുബായിൽനിന്ന് തിരുവനന്തപുരത്തെത്തി മടങ്ങേണ്ടിയിരുന്ന എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി. ഞായറാഴ്ച അബുദാബിയിൽനിന്ന് തിരുവനന്തപുരത്തെത്തി തിരികെ പോകേണ്ടിയിരുന്ന എത്തിഹാദ് സർവീസും പ്രവർത്തിച്ചില്ല.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സമാന സാഹചര്യം നിലനിന്നു. ഇൻഡിഗോയുടെ ആറു സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന്റെ നാല് സർവീസുകളും റദ്ദാക്കി. എത്തിഹാദിന്റെ മൂന്ന് സർവീസുകളും എമിറേറ്റ്സിന്റെ രണ്ട് സർവീസുകളും ഖത്തർ എയർവേയ്സ്, സ്പൈസ് ജെറ്റ്, എയർ അറേബ്യ, ആകാശ് എയർ, ഒമാൻ എയർ എന്നിവയുടെ ഓരോ സർവീസും മുടങ്ങി. കൊച്ചിയിലേക്ക് വരേണ്ടിയിരുന്ന ഏഴ് സർവീസുകളും നിലച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ മൂന്ന് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന്റെ നാല് സർവീസുകളും സ്പൈസ് ജെറ്റിന്റെ ഒരു സർവീസും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സംഘർഷാവസ്ഥ തുടർന്നാൽ സർവീസുകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.






