മുംബൈ: നടി ഹൻസിക മോട്‌വാനിയും ഭർത്താവ് സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. പരസ്പര സമ്മതപ്രകാരമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം മുതൽ ഇരുവരും വേർപിരിയാനിരിക്കുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഹൻസിക ഇതുവരെ പൊതുവായി പ്രതികരിച്ചിരുന്നില്ല. ഒത്തുതീർപ്പിന്റെ ഭാഗമായി സ്ത്രീധനമോ ജീവനാംശമോ ആവശ്യപ്പെടേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
വിവാഹശേഷം കുറച്ച് കാലം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഇരുവർക്കും തമ്മിലുള്ള അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങൾ ബന്ധത്തെ ബാധിച്ചിരുന്നുവെന്നും ചെറിയ കാര്യങ്ങൾ പോലും വാദപ്രതിവാദങ്ങൾക്ക് കാരണമായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരേ വീട്ടിൽ താമസിക്കുന്നത് ഇരുവർക്കും ബുദ്ധിമുട്ടായി മാറിയതായും സൂചനയുണ്ട്.
2022 ലാണ് ഹൻസികയും സോഹേൽ ഖതൂരിയയും വിവാഹിതരായത്. ബാലതാരമായാണ് ഹൻസിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘വില്ലൻ’ എന്ന ചിത്രത്തിലൂടെയാണ് ഹൻസിക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 2024ൽ പുറത്തിറങ്ങിയ ‘ഗാർഡിയൻ’ എന്ന തമിഴ് സിനിമയാണ് ഹൻസികയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.




