കോഴിക്കോട് :പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ മുഖങ്ങളിലൊരാളായ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. പ്രദീഷ് ഈ തവണയും ഹാട്രിക് വിജയം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് രംഗത്തേക്ക്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ ഇദ്ദേഹം തുടർച്ചയായി മൂന്നാം തവണയാണ് മത്സരിക്കുന്നത്. 2015-ൽ വാർഡ് 12-ൽ നിന്നും, 2020-ൽ വാർഡ് 11-ൽ നിന്നും വിജയിച്ച പ്രദീഷ്, പുനർവിഭജനത്തിന് ശേഷമുള്ള ഈ തെരഞ്ഞെടുപ്പിൽ വാർഡ് 14-ലാണ് മത്സരിക്കുന്നത്.
സി.പി.എം പെരുമണ്ണ സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായ എം.എ. പ്രദീഷിന്റെ ജനപ്രീതിയാണ് വീണ്ടും സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെടാൻ പ്രധാന കാരണം. സാമൂഹിക പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായി ചേർന്നുനിൽക്കുന്ന രാഷ്ട്രീയ ശൈലിയിലൂടെയും അദ്ദേഹം ഓരോ തിരഞ്ഞെടുപ്പിലും ശക്തമായ പിന്തുണ നേടിക്കൊണ്ടിരിക്കുകയാണ്. വികസനത്തെ മുൻനിർത്തി പ്രവർത്തിക്കുന്നതിൽ പ്രദീഷിന് പ്രത്യേക വ്യക്തിത്വമുണ്ടെന്നാണ് സഹപ്രവർത്തകരുടെ വിലയിരുത്തൽ.
രാഷ്ട്രീയത്തിനു പുറമെ കലാരംഗത്തും പ്രദീഷ് സജീവമാണ്. ചെറുപ്പം മുതലേ നാടകരംഗത്ത് ഇടം പിടിച്ച അദ്ദേഹം, സമകാലിക വിഷയങ്ങളെ ആസ്പദമാക്കി നിരവധി നാടകങ്ങൾ രചിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. കലാരംഗത്തെ ഈ സജീവ ഇടപെടലാണ് 2019-ൽ സംസ്ഥാന സർക്കാരിന്റെ പ്രതിഭ പുരസ്കാരം നേടാൻ അദ്ദേഹത്തെ നയിച്ചത്.
മികച്ച ഭരണനേട്ടങ്ങളും ജനസമ്പർക്കവും ഈ തവണയും വിജയത്തിലേക്ക് നയിക്കും എന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് പ്രവർത്തകർ.യു.ഡി.എഫിൽ നിന്ന് കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, മുൻ പഞ്ചായത്ത് അംഗം കെ.ഇ. മുഹമ്മദ് ഫസൽ; ബിജെപിയിൽ നിന്ന് ബിന്ദു ശിവദാസൻ; എസ്ഡിപിഐയിൽ നിന്ന് കുഞ്ഞാപ്പു (അഷ്റഫ്) എന്നിവരാണ് വാർഡ് 14-ൽ പ്രദീഷിനെതിരെ മത്സരിക്കുന്നത്. വികസനവും സേവന മനോഭാവവും അടിസ്ഥാനമാക്കി ഹാട്രിക് വിജയം സ്വന്തമാക്കുമോ എന്നതാണ് പെരുമണ്ണയിലെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്ര വിഷയം.



