തൃശൂർ: ചാലക്കുടി നോർത്ത് ജംക്‌ഷനിൽ ഉൗക്കൻസ് ഷോപ്പിങ് കോംപ്ലക്സിലെ പെയ്ന്റ്–ഹാർഡ്‌വെയർ വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. മുൻ നഗരസഭാ കൗൺസിലർ യു.വി. മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഊക്കൻസ് പെയ്ന്റ്സ് ആൻഡ് കളേഴ്സ്, ഊക്കൻസ് ബിൽഡോൺ–ഹാർഡ്‌വെയർ ആൻഡ് സാനിറ്ററി എന്നീ സ്ഥാപനങ്ങളിലാണ് രാവിലെ എട്ടരയോടെ തീപിടിത്തമുണ്ടായത്.
ചാലക്കുടി, ഇരിങ്ങാലക്കുട, മാള, പുതുക്കാട്, തൃശൂർ, വടക്കൻ പറവൂർ, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള വാഹന യൂണിറ്റുകളെത്തി രണ്ടു മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 5 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ. ആളപായമില്ല. ഷോർട് സർക്കീറ്റാണു തീപിടിത്ത കാരണമെന്നു കരുതുന്നു.
രാവിലെ 8നു ജീവനക്കാരെത്തി സ്ഥാപനം തുറന്ന ശേഷം പ്രധാന ഇലക്ട്രിക് സംവിധാനം (മെയിൻ സ്വിച്ച്) പ്രവർത്തിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്. അഗ്നിരക്ഷാസേന എത്തും മുൻപേ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.തീ കൂടുതൽ വ്യാപിക്കും മുൻപ് പെയ്ന്റ് ടിന്നുകളും മറ്റും പുറത്തേക്കു മാറ്റി. പൊലീസ്, വ്യാപാരികൾ, ഓട്ടോ–ചുമട്ടു തൊഴിലാളികൾ, സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി.
പ്രധാന റോഡിലെ ഗതാഗതം പൊലീസ് നിരോധിച്ചു. മൂന്ന് പ്രധാന നിലകളാണു ഷോപ്പിങ് കോംപ്ലക്സിനുള്ളത്. ഇതിന്റെ പിൻവശത്തായുള്ള ഒറ്റനില കെട്ടിടത്തിലായിരുന്നു തീപിടിത്തം. പെയ്ന്റ്–ഹാർഡ്‌വെയർ ഷോറൂമും ഗോഡൗണും ഇവിടെ തന്നെയായിരുന്നു. കോംപ്ലക്സിലെ ഫർണിച്ചർ, കർട്ടൻ വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടരുന്നത് ഒഴിവാക്കാനായി. ആളിക്കത്തിയ തീ ഇവിടേക്കു പടരും മുൻപ് അണച്ചു. പെയ്ന്റും തിന്നർ, പോളിഷ് തുടങ്ങിയ അനുബന്ധ സാമഗ്രികളുമാണ് പ്രധാനമായും കത്തിനശിച്ചത്.
മേൽക്കൂരയും സ്ഥാപനത്തിലുണ്ടായിരുന്ന ഫർണിച്ചറും വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു.സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, ഡിവൈഎസ്പി പി.സി.ബിജുകുമാർ, തൃശൂർ ഫയർ സ്റ്റേഷൻ ഓഫിസർ പി.വൈശാഖ്, ചാലക്കുടി ഫയർ സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് പി.ഒ.വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.










