മണിപ്പൂർ : ത്രിപുരയിലും മണിപ്പൂരിലും പലഭാഗങ്ങളിലായി കനത്ത മഴ തുടരുകയാണ്. വരുന്ന 24 മണിക്കൂറിൽ ഈ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചത്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ആഴത്തിലുള്ള ന്യൂനമർദം കാരണം സംസ്ഥാനത്തുടനീളം കനത്ത മഴയും മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പല ഭാഗങ്ങളിലായി നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ജീവനഹാനിയോ മറ്റ് വലിയ അപകടങ്ങളോ ഒന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.
കൂടാതെ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടങ്ങൾ ജാഗ്രത പാലിക്കുകയും സജ്ജരായിരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ അഗർത്തല വിമാനത്താവളത്തിലെ വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. അതേസമയം, തുടർച്ചയായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ നദീതീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ചന്ദേൽ ജില്ലാ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജൂൺ 3 വരെ കനത്ത മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സംസ്ഥാനത്തുടനീളം അധികൃതർ അതീവ ജാഗ്രതയിലാണ്.






