മലപ്പുറം: കരാട്ടെ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ റിമാൻഡിൽക്കഴിയുന്ന പ്രതിയുടെ രണ്ട് ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ഊർക്കടവ് വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലി (44) യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. വിചാരണ അവസാനഘട്ടത്തിൽ എത്തിയ അവസരത്തിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
17 വയസ്സുകാരിയുടെ മരണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഇയാൾ മറ്റു രണ്ട് പോക്സോ കേസുകളിൽ സമർപ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് കെ. ബാബു ഒരുമിച്ച് പരിഗണിച്ച് നിഷേധിക്കുകയായിരുന്നു. ഏറെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പ്രതിക്ക് ഇതുവരെ കോടതി ജാമ്യം അനുവദിച്ചില്ല. സുപ്രീം കോടതിയും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നിഷേധിച്ചിരുന്നു. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു.പ്രോസിക്യൂഷനുവേണ്ടി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ എം.സി. ആഷി ഹാജരായി.






