തിരുവനന്തപുരം: ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ ആരംഭിക്കും. രാവിലേ 10.30ന് മലപ്പുറം ബസ് സ്റ്റാൻഡിൽ ആയിരിക്കും ആദ്യ പരിപാടി നടക്കുക. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുക പരിപാടിയുടെ ലക്ഷ്യം.
ജനങ്ങളുടെ സംശയങ്ങൾ ഇ.ശ്രീധരൻ നേരിട്ട് പരിഹരിക്കുന്നത് ഗുണമാകുമെന്ന് വിലയിരുത്തൽ. അതിവേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ എല്ലാം ജന സമ്പർക്ക പരിപാടി നടത്തും. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആർആർടിഎസ് പദ്ധതിക്കെതിരെ ശ്രീധരൻ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ആർആർടിഎസ് പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിവേഗ റെയില്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.



