കണ്ണൂർ: റബ്ബർ കർഷകർക്ക് ആശ്വാസമായി പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘കേര’ പദ്ധതിയിലൂടെ റബ്ബർ പുനർനടീൽ നടത്തുന്ന കർഷകർക്ക് ഹെക്ടറിന് 75,000 രൂപ വരെ ധനസഹായം നൽകും. പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി കൂടുതൽ വിളവുതരുന്ന പുതിയ ഇനങ്ങൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഇനങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനത്ത് 30,000 ഹെക്ടർ വരെ പുതുനടീൽ നടത്താനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏകദേശം 50,000 റബ്ബർ കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
25 സെന്റ് മുതൽ അഞ്ച് ഹെക്ടർ വരെ റബ്ബർ കൃഷിയുള്ള ചെറുകർഷകർക്ക് പദ്ധതിയിൽ കൂടുതൽ പരിഗണന നൽകും. ഓരോ കർഷകനും പരമാവധി രണ്ട് ഹെക്ടർ വരെ പുനർനടീലിന് സഹായധനം ലഭിക്കും. ആദ്യ വർഷം 55,000 രൂപയും രണ്ടാം വർഷം 20,000 രൂപയും ഉൾപ്പെടെ ആകെ 75,000 രൂപയാണ് സർക്കാർ സഹായമായി നൽകുക






