കൊച്ചി: വാണിജ്യ എൽപിജി സിലിണ്ടറിന്റെ കുത്തനെ വർധിപ്പിച്ച വിലയ്‌ക്കെതിരെ സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് സമരത്തിലേക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി സ്ഥാപനങ്ങൾ അടച്ചിടുകയും ഓൺലൈൻ ഭക്ഷണവിതരണ സേവനങ്ങളും നിർത്തിവയ്ക്കുകയും ചെയ്യും.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കൂടാതെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
19 കിലോ വാണിജ്യ സിലിണ്ടറിന് ഒരേ സമയം 993 രൂപ വർധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതോടെ സംസ്ഥാനത്ത് സിലിണ്ടറിന്റെ വില 3000 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചു. മുമ്പ് 100 മുതൽ 150 രൂപ വരെയായിരുന്നു വർധനയെങ്കിൽ ഇത്തവണയുള്ള വലിയ ചാട്ടം ഹോട്ടൽ മേഖലയെ ഗൗരവമായി ബാധിക്കുമെന്ന് സംഘടനകൾ പറയുന്നു.
ചെറുകിട ഹോട്ടലുകൾ, തട്ടുകടകൾ ഉൾപ്പെടെ ഭക്ഷണവ്യവസായത്തിലെ മുഴുവൻ മേഖലകളിലും ഈ വിലവർധന വലിയ ആഘാതമുണ്ടാക്കും. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്നതിനാൽ ഭക്ഷണവില വർധിപ്പിക്കാൻ ഹോട്ടൽ ഉടമകൾ നിർബന്ധിതരാകുമെന്നാണ് ആശങ്ക. ഇതോടെ ഉപഭോക്താക്കളും നേരിട്ട് ബാധിക്കപ്പെടും.






