കോഴിക്കോട്: കണ്ടെയ്നറുകളുടെയും അമിതഭാരം കയറ്റിയ വാഹനങ്ങളുടെയും നിയന്ത്രണമില്ലാത്ത സഞ്ചാരം കാരണം താമരശേരി ചുരത്തിലൂടെ യാത്ര ദുരിതപൂർണമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ അടിയന്തരമായി ഇടപെട്ട്ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ചുരത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചു.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന് രൂപം നൽകണം. ചുരത്തിൽ ആവശ്യാനുസരണം ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കണം. വാഹനങ്ങൾ കേടായാൽ തകരാർ അടിയന്തരമായി പരിഹരിക്കുന്നതിനുംവാഹനങ്ങൾ റോഡിൽ നിന്നു നീക്കം ചെയ്യുന്നതിനുമായി ക്രെയിൻ സൗകര്യവും വർക്ക്ഷോപ്പ് സൗകര്യവും ഉറപ്പാക്കണമെന്നും നിർദേശിച്ചു.
കഴിഞ്ഞ ദിവസം കണ്ടെയ്നർ ലോറി കേടായതിനെതുടർന്ന് ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കിനെകുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.




