മലപ്പുറം: എടവണ്ണ കൊളപ്പാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ശബ്ദമലിനീകരണത്തിൽ പൊലീസ് നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ശബ്ദമലിനീകരണ നിയന്ത്രണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പൊലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
ക്ഷേത്രത്തിൽ നിന്നുള്ള അമിതമായ ശബ്ദമലിനീകരണത്തിനെതിരെ പരിസരവാസിയായ ജയൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന ശബ്ദനില കണ്ടെത്തിയിരുന്നു.
ഇനി നിയമം അനുവദിക്കുന്ന പരിധിയിൽ മാത്രമേ ക്ഷേത്രത്തിൽ ശബ്ദവർധക ഉപകരണങ്ങൾ ഉപയോഗിക്കാവൂ എന്ന് കമ്മീഷൻ നിർദേശിച്ചു. പരാതിക്കാരനായ ജയനും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ എടവണ്ണ പൊലീസ് നേരിട്ട് ഇടപെട്ട് നടപടി ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
പരാതിയിൽ ഉന്നയിച്ച സ്വകാര്യതാ ലംഘനം, സിസിടിവി ക്യാമറകളുടെ അനുചിതമായ ഉപയോഗം, പൊതുവഴി ഉപയോഗിക്കുന്നതിനുള്ള തടസ്സം തുടങ്ങിയ കാര്യങ്ങളും പൊലീസ് നിഷ്പക്ഷമായി പരിശോധിക്കണം. പൗരന്റെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത, സഞ്ചാര സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കപ്പെടണമെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ എടവണ്ണ എസ്.എച്ച്.ഒ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.



