നോയിഡ: ഉത്തർപ്രദേശ് പൊലീസിന്റെ ഒത്താശയോടെ നോയിഡയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമെതിരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നാരോപിച്ച് പരാതി. സുപ്രീം കോടതി അഭിഭാഷകനും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അഡീഷണൽ സെക്രട്ടറിയുമായ അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ബാലാവകാശ കമ്മീഷനും പരാതി നൽകിയത്.
നോയിഡയിൽ കുട്ടികളടക്കം പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുന്നുവെന്നും ഭരണഘടനാപരമായ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും പരാതിയിൽ പറയുന്നു. പൗരത്വ അവകാശങ്ങളും തൊഴിൽ അവകാശങ്ങളും പൊലീസ് സംവിധാനത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായി ലംഘിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്.
തൊഴിലാളികൾക്കും കുടിയേറ്റക്കാർക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. അനധികൃത തടങ്കലിൽ വെച്ചിരിക്കുന്ന കുട്ടികളെയും മറ്റ് പൗരന്മാരെയും ഉടൻ മോചിപ്പിക്കണം, സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തണം, ഇരകൾക്ക് നഷ്ടപരിഹാരം നൽകണം, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
യുപിയിലെ തൊഴിൽ മേഖലയിൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന അസുരക്ഷിതാവസ്ഥ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ പരാതി ഉയർന്നത്. നോയിഡയിലെ സംഭവങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ ഉറപ്പുകൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. വിവിധ തൊഴിൽ സംഘടനകളും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.




