കൊച്ചി : മുൻ മാനേജരെ താൻ മർദ്ദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു പരത്തുകയാണെന്നും നടൻ ഉണ്ണി മുകുന്ദൻ. പരസ്പരം തർക്കം ഉണ്ടായപ്പോൾ കൂളിംഗ് ഗ്ലാസ് വലിച്ചെറിയുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ വിപിനെ മർദ്ദിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
രണ്ടാഴ്ച മുൻപ് ഒരു അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ പല പേരുകളും പറഞ്ഞുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. അതിൽ മുൻ മാനേജർ വിപിന്റെ പേരുമുണ്ടായിരുന്നു. വളരെ മോശമായ കാര്യങ്ങളാണ് പറഞ്ഞത്. അതെല്ലാം പറഞ്ഞുകൊണ്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വഴിതിരിച്ചു വിടാനാണ് ഇപ്പോൾ വിപിൻ ഇങ്ങനെ ഒരു നാടകം സൃഷ്ടിച്ചെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
ഇത് വെറുമൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറഞ്ഞു. ഒരു സുഹൃത്ത് എന്ന നിലയിൽ വിപിൻ എന്തിനാണ് തന്നെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറയുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അവിടെയുണ്ടായ വാക്ക് തർക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ് ഞാൻ വലിച്ചു എറിഞ്ഞു. അത് സത്യമാണ്. വിപിനെതിരെ ഫെഫ്കയിൽ പരാതി ഉണ്ട്. ഒന്നിലധികം നടിമാർ സിനിമ സംഘടനകൾക്ക് വിപിനെതിരെ പരാതി നൽകിയിട്ടുണ്ട്.
വിപിൻ ഫെഫ്കയിൽ അംഗത്വം ഇല്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. അവിടെ കൂടെ ഉണ്ടായിരുന്ന ആൾ മൊഴി നൽകിയിട്ടുണ്ട്. ടോവിനോയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല, ഒരിക്കലും പറയില്ല. എന്നെ ഞാൻ ആക്കിയത് കേരളത്തിലെ ജനങ്ങളാണ്. സിനിമയിൽ തനിക്ക് ഗോഡ് ഫാദർ ഇല്ലെന്നും കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
Content: I did not beat up my former manager, VIP’s complaint is false: Unni Mukundan






