കണ്ണൂർ : ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ അരിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്ത വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടപടി എടുക്കാത്ത പൊലീസിന് നേരെ വ്യാപക വിമർശനങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നു ഉയർന്നത് . ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചിരിച്ചതോടെ ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു ഇതെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത് ഇതേതുടർന്ന് പോലീസ് നടപടി വൈകിപ്പിച്ചിരുന്നു .
എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ പോലീസ് കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ച വീഡിയോ പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് പയ്യന്നൂർ ഡിവൈഎസ്പി. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കും. അതേസമയം പ്രതിയെ കസ്റ്റഡിയിലെടുത്ത കാര്യവും ഡിവൈഎസ്പി കൂട്ടിച്ചേർത്തു. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി.






