സിപിഎമ്മിനും സിപിമ്മിലെ നേതാക്കൾക്കും ഇപ്പോൾ അത്ര നല്ല കാലമല്ല. രണ്ടാം ഭരണത്തിൽ ഭരിച്ച് മുടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കൂടാതെ പാർട്ടിയിലെ നേതാക്കൾക്കിടയിൽ പോലും പടലപിണകങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. ഇത്തരത്തിൽ കുറച്ച് കാലങ്ങളായി പാർട്ടിയുമായി സ്വരചേർച്ചയിലാതെ നിൽക്കുന്ന മുതിർന്ന നേതാവാണ് ജി സുധാകരന്‍. അടുത്തിടെ ജി സുധാകരൻ്റെ പരാമർശങ്ങൾ പലതും പ്രത്യക്ഷമായും പരോഷമായും പാർട്ടിയെ പ്രതിസന്ധിയിലാക്കാറുണ്ട്.
100 വർഷം പഴക്കമുളള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവാണ് ജി സുധാകരൻ. കലാലായ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു. 1967-ൽ പഠനകാലത്ത് തന്നെ സി.പി.ഐ.(എം) അംഗമായി. 1971-ൽ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ.യുടെ ആദ്യകാല കേന്ദ്ര എക്സിക്യുട്ടീവ് സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചു.
ട്രേഡ് യൂണിയൻ നേതാവും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. കായംകുളത്തുനിന്ന് 1996-ൽ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ അമ്പലപ്പുഴയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് വിദ്യാർത്ഥികളുടെ ജാഥ നയിച്ച അദ്ദേഹം പോലീസ് മർദ്ദനവും അറസ്റ്റും, തിരുവനന്തപുരം സബ് ജയിലിലും സെൻട്രൽ ജയിലിലുമായി 3 മാസത്തെ ജയിൽ വാസവും ഏറ്റുവാങ്ങി.
സി.ഐ.ടി.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1984 മുതൽ ’95 വരെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സർവകലാശാലയുടെ ഫിനാൻസ് കമ്മിറ്റിയുടെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.
കേരള സർവകലാശാല സെൻട്രൽ സഹകരണ സംഘം, ആലപ്പുഴ ഗ്രാമീണ വികസന ബാങ്ക്, ആലപ്പുഴ കാർഷിക വികസന ബാങ്ക്, കളർകോട് സഹകരണ സംഘം, കായംകുളം സ്പിന്നിംഗ് മിൽ എന്നിവയിൽ അംഗമായി പ്രവർത്തിച്ചു. 1993 മുതൽ 94 വരെ ആലപ്പുഴ ജില്ലാ കൗൺസിൽ അധ്യക്ഷനായിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, കശുവണ്ടിത്തൊഴിലാളി സമരങ്ങൾ, എൻ .ജി.ഒ. അദ്ധ്യാപകരുടെ സമരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി തവണ അദ്ദേഹം അറസ്റ്റ് വരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചയിൽ നെടുതൂണായി നിന്ന ജി സുധാകരൻ ഇപ്പോൾ ആ പാർട്ടിയുടെ തന്നെ പ്രധാന വിമർശകനാണ്.
തപാൽ വോട്ട് തിരുത്തിയെന്ന ജി സുധാകരൻ്റെ പരാമർശമാണ് ഏറ്റവുമൊടുവിൽ നേതൃത്വത്തെ വെളളം കുടിപ്പിച്ചത്. 36 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍വോട്ട് തിരുത്തിയെന്നായിരുന്നു സുധാകരന്റെ ഗുരുതര വെളിപ്പെടുത്തല്‍. ആരോപണത്തിന് പിന്നാലെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ അടക്കം സുധാകരനെതിരെ വിമർശനം ഉയർന്നിരുന്നു. സുധാകരന്‍ പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്നും സര്‍ക്കാരിനെ ഇകഴ്ത്തികാണിക്കാന്‍ ശ്രമിച്ചെന്നുമുളള വിമര്‍ശനമാണ് ഉയര്‍ന്നത്.
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണം ശരിയല്ലെന്നും യുദ്ധക്കളമാക്കിയെന്നുമുള്ള പ്രസ്താവനയും സുധാകരൻ അടുത്തിടെ നടത്തിയിരുന്നു. എന്നാൽ സുധാകരൻ്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം നേതാവും അമ്പലപ്പുള എംഎൽഎയുമായ എച്ച് സലാം ഫെയ്സ്ബുക്കിൽ പ്രതികരണവുമായി എത്തിയിരുന്നു. എംഎല്‍എ എന്ന നിലയിലും സ്മാരകസമിതിയുടെ ഭാഗമായും നിന്നുകൊണ്ട് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ താന്‍ വ്യക്തിപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടുണ്ടെന്നും അനാവശ്യങ്ങള്‍ പലപ്പോഴും പറയുമ്പോള്‍ പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തുകൊണ്ടോ പറയാന്‍ അറിയാത്തതുകൊണ്ടോ അല്ലെന്നുമായിരുന്നു എച്ച് സലാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം.
സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്നും അതിനായി നാമം ജപിച്ചാല്‍ പോര, ജനവിശ്വാസമര്‍പ്പിച്ചു പ്രവര്‍ത്തിക്കണമെന്നുമുളള പ്രതികരണവും ജി സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പലകാര്യങ്ങളിലും സ്വയം വിമര്‍ശനം നടത്തി ജനപിന്തുണ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
സർക്കാർ സ്വയം പുകഴ്ത്തുകയാണെന്ന വിമർശനവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു. കേരളം നമ്പര്‍ വണ്‍ എന്നുമാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. ആരോഗ്യം , വ്യവസായം ,വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകൾ വളരെ ശോചനീയാവസ്ഥയിലാണെന്നും അദ്ദേഹം വിമർശനുമുന്നയിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനെ ചൊല്ലിയും സുധാകരൻ വിമർശനവുമായി എത്തിയിരുന്നു. പാർട്ടിയ്ക്കുവേണ്ടി ആത്മാർത്ഥമായി നിലകൊണ്ടവർക്ക് പലർക്കും കിട്ടാത്ത ആനുകൂല്യങ്ങൾ ഇന്നലെകളിൽ മറ്റു പാർട്ടികളിൽ നിന്നും ചേക്കേറുന്നവർക്ക് കിട്ടുന്നതായി അദ്ദേഹം തുറന്നടിച്ചിരുന്നു. പ്രധാനമായും കെ വി തോമസ് ഉൾപ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
നിരന്തരമായി നേതൃത്വത്തെയും സർക്കാരിനെയും വിമർശിക്കുന്ന സുധാകരനെ പാർട്ടിയുടെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ് സിപിഎം. അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ നിന്നടക്കം സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സിപിഎം ഏരിയ സമ്മേളനം നടന്നത്. എന്നിട്ടും ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ചില്ല.
സിപിഎമ്മിലെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടിജെ ആഞ്ചലോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കള്ളറിപ്പോർട്ട് ഉണ്ടാക്കിയാണെന്ന ജി സുധാകരന്റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. സിപിഐയുടെ വേദിയിൽ വച്ച് സിപിഐ നേതാവ് മുല്ലക്കര രത്നാകരന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രസ്താവന.കൂടാതെ സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെയും ജി സുധാകരൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ സിപിഎമ്മിന് പ്രയോജനകരമാണോയെന്നും ജി സുധാകരൻ ചോദിച്ചു.
ജി സുധാകരൻ തുടർച്ചയായി നേതൃത്വത്തിനെതിരെ നടത്തുന്ന വിമർശനങ്ങൾക്ക് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ജി സുധാകരന്റെ വീട്ടിൽ സന്ദർശനം നടത്തിയത് അദേഹത്തിനെതിരെ ആഞ്ഞടിക്കാനുളള ആയുധമാക്കി സിപിഎമ്മും നേതാക്കളും.
സുധാകരൻ കോൺഗ്രസിലേക്ക് ചേക്കേറുന്നു എന്ന തരത്തിലുളള പ്രചരണങ്ങളും അന്ന് നടത്തിയിരുന്നു. എന്നാൽ നടന്നത് സൗഹൃജ സന്ദർശനമാണെന്നായിരുന്നു സുധാകരൻ വെളിപ്പെടുത്തിയത്. ഏതായാലും പിണറായിയുടെ മാത്രം ശബ്ദം മുഴങ്ങി കേൾക്കാവു എന്ന കീഴ്വഴക്കം നിലനിൽക്കുന്ന പാർട്ടിയിലും സർക്കാർ സംവിധാനത്തിലും നിരന്തരം വിമർശനവുമായി എത്തുന്ന സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്തേക്കുളള വഴിയാണ് തുറക്കുന്നതെന്ന് പറയാതെ വയ്യ.




