പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകി. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ് നോട്ടീസിന് അദ്ദേഹം മറുപടി സമർപ്പിച്ചു. താൻ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പത്മകുമാർ വിശദീകരണത്തിൽ വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ രേഖകളിൽ “പിത്തള” എന്ന വാക്ക് വെട്ടി “ചെമ്പ്” എന്ന് തിരുത്തിയതാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ സ്വർണ്ണം പൂശിയത് ചെമ്പ് പാളികളിലാണെന്നും പിത്തളയിൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ രേഖയിൽ നടത്തിയ മാറ്റം സാങ്കേതികമായ ഒരു തിരുത്തൽ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ തിരുത്തൽ തന്റെ വ്യക്തിപരമായ തീരുമാനം അല്ലെന്നും ദേവസ്വം ബോർഡ് കൂട്ടായി എടുത്ത തീരുമാനമാണെന്നും പത്മകുമാർ പറഞ്ഞു. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ ചെമ്പ് പാളികൾ നവീകരിക്കാൻ ബോർഡ് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും തനിക്കു മാത്രമായി ചുമത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിച്ച് തന്നെ പ്രതിയാക്കുകയാണെങ്കിൽ മാത്രമേ കേസിന് നിയമപരമായ പ്രസക്തിയുണ്ടാകൂ എന്നും പത്മകുമാർ പറഞ്ഞു. താൻ തെറ്റായ നടപടി ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നും അദ്ദേഹം പാർട്ടിയോട് ആവശ്യപ്പെട്ടു.






