ചെന്നൈ: കരൂരിൽ നടന്ന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ട് സന്ദർശിക്കണമെന്നാവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) ഇ-മെയിൽ അയച്ചു. ദുരന്തബാധിതർക്കുള്ള സഹായം നേരിട്ട് കൈമാറാനും ആശ്വാസം നൽകാനും തനിക്ക് അനുമതി നൽകണമെന്നാവശ്യമാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്.
കരൂരിൽ ഉണ്ടായ തിരക്കിലും തിക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റു, ചിലർ മരണപ്പെട്ടതുമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിജയ് രംഗത്തെത്തിയത്. സംഭവത്തിന്റേതായി വാട്സാപ്പ് വീഡിയോ കോളിലൂടെയാണ് അദ്ദേഹം കഴിഞ്ഞ ദിവസം മരിച്ചവരുടെ കുടുംബങ്ങളിലൊരാളുമായി സംവദിച്ചത്.
“ഞാൻ നിങ്ങളുടെ മകനെപ്പോലെയാണ്,” എന്ന് പറഞ്ഞാണ് വിജയ് ആശ്വസിപ്പിച്ചതെന്നു റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ, സംഭവ സ്ഥലത്ത് വിജയ് നേരിട്ട് എത്തിയില്ലെന്നതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.വ്യക്തിപരമായ സാന്നിധ്യം ഇല്ലാതിരുന്നെങ്കിലും, വിജയ് നേതൃത്വത്തിലുള്ള ടിവികെ പാർട്ടി പ്രവർത്തകർ ദുരന്തബാധിതരുടെ വീടുകൾ സന്ദർശിക്കുകയും ആശ്വാസം നൽകുകയും ചെയ്തതായി മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.






