ടെഹ്റാൻ: ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് സമീപം സമീപകാലത്ത് നാശനഷ്ടങ്ങൾ സംഭവിച്ചതായി യുഎൻ ആണവ നിരീക്ഷണ ഏജൻസി സ്ഥിരീകരിച്ചു. നതാൻസിലെ ഭൂഗർഭ ആണവസമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ പ്രവേശനഭാഗത്തെ കെട്ടിടങ്ങളിലാണ് കേടുപാടുകൾ ഉണ്ടായതെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി അറിയിച്ചു. എന്നാൽ സംഭവത്തിൽ ആണവ വികിരണം പോലുള്ള ഗുരുതര പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.
ഇതിനിടെ, ചൊവ്വാഴ്ചയും യുഎസ്, ഇസ്രയേൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇസ്രയേൽ സൈനിക കേന്ദ്രങ്ങളിലേക്കും ഖത്തറിലെ അൽ ഉദെയ്ദ് യുഎസ് വ്യോമത്താവളത്തിലേക്കും ആക്രമണം നടത്തിയെന്നാണ് ഇറാന്റെ വാദം. അതേസമയം, യുഎസ്-ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ടുണ്ട്. ഇതുവരെ 787 പേർ കൊല്ലപ്പെട്ടതായാണ് വിവരം.


