കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യു. പീഡനക്കേസില്‍ ഡോക്ടര്‍ കെ.വി. പ്രീത ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തരമേഖല ഐ.ജിക്ക് അതിജീവിത പരാതി നല്‍കി. അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോക്ടര്‍ കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മെഡിക്കോ ലീഗല്‍ കേസുകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍ വേണമെന്നിരിക്കെ കെ.വി. പ്രീതിയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായെന്നും അതിജീവിത പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐ.ജി. രാജ്പാല്‍ മീണയ്ക്ക് പരാതി നല്‍കിയത്. ഡോ. കെ.വി പ്രീത, മുന്‍ പ്രിന്‍സിപ്പല്‍ ഡോ ഗോപി, ആര്‍.എം.ഒ., ഐ.എം.സി.എച്ച്. സൂപ്രണ്ട്, ഗൈനക് വിഭാഗം എച്ച്.ഒ.ഡി., നഴ്‌സിങ് സൂപ്രണ്ട് ഫാത്തിമ ബാനു എന്നിവരെ കൂട്ടു പ്രതികളാക്കണമെന്നാണ് അതിജീവിതയുടെ പരാതി. അനുകൂലമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും അതിജീവിത കൂട്ടിച്ചേർത്തു.






