ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. ഇടുക്കി അടിമാലി വിവേകാനന്ദ വിവേകാനന്ദ നഗർ സ്വദേശി കളരിക്കൽ ഉഷ സന്തോഷിനെയാണ് കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചത്. ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ച 16000 രൂപയാണ് മോഷ്ടിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഉഷയും ഭര്‍ത്താവും മകളും മാത്രമാണ് വീട്ടിലുള്ളത്. ക്യാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. കട്ടിലിൽ കെട്ടിയിട്ട ശേഷം ഇവരുടെ വായിൽ തുണി തിരുകിയാണ് പേഴ്സിലുണ്ടായിരുന്ന 16500 രൂപ കവർന്നത്. അയൽവാസികൾ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ അടിമാലി പോലീസിൽ വിവരമറിയിച്ചു. ഒരു സന്നദ്ധ സംഘടന ലീസിന് എടുത്ത് നല്കിയ വീട്ടിലാണ് ഉഷയും കുടുംബവും കഴിയുന്നത്. ആറു വര്‍ഷത്തോളമായി ക്യാന്‍സര്‍ ബാധിതയായ ഉഷയ്ക്ക് നാട്ടുകാരും ജനപ്രതിനിധികളും പിരിവ് നടത്തിയാണ് ചികിത്സ നടത്തുന്നത്. അതേസമയം മുൻപ് വീട്ടില്‍ വന്ന ആളാണ് മോഷണം നടത്തിയതെന്നാണ് സംശയമെന്ന ഉഷ പറഞ്ഞു. തന്നെ സഹായിക്കുന്നയാളാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ പണം എവിടെയാണ് സൂക്ഷിക്കുന്നത് എന്നടക്കം ചോദിച്ച് മനസ്സിലാക്കിയിരുന്നുവെന്ന് ഉഷ പറഞ്ഞു.സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്തു അന്വേക്ഷണം ആരംഭിച്ചു.






