നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ പി.വി. അൻവർ തീരുമാനം പറയുന്ന പക്ഷം യുഡിഎഫിൻ്റെ അഭിപ്രായം അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അധ്യക്ഷനെന്ന നിലയിൽയുഡിഎഫിൻ്റെ അഭിപ്രായം പറയേണ്ടത് എന്റെ ചുമതലയാണെന്ന് സതീശൻ പറഞ്ഞു. ഈ കാര്യത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശൻ അറിയിച്ചു.
അൻവറിനു നേരെ യുഡിഎഫ് വാതിൽ അടയ്ക്കുകയോ തുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് മുൻപ് പറഞ്ഞിരുന്ന കാര്യവും സതീശൻ ആവർത്തിച്ചു. അന്ന് മാധ്യമങ്ങൾ അത് ഗൗരവത്തിലെടുത്തില്ല. ഇപ്പോൾ അന്ന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലായല്ലോ എന്നും സതീശൻ ചോദിച്ചു.
അതേസമയം എൽഡിഎഫ്രാ സ്ഥാനാർഥി എം സ്വരാജിനെക്കുറിച്ചും സതീശൻ സംസാരിച്ചു. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ അധിക്ഷേപിക്കുന്ന സ്വഭാവം തങ്ങൾക്കില്ല. നിയമസഭയിൽ നേരത്തേയുണ്ടായിരുന്ന തൻ്റെ സുഹൃത്താണ് സ്വരാജ്. അദ്ദേഹത്തെക്കുറിച്ച് അധിക്ഷേപകരമായി തങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. സിപിഎമ്മായിരുന്നെങ്കിൽ ഇപ്പോൾ എന്തൊക്കെ പറയുമായിരുന്നു. നിലമ്പൂരിൽ തങ്ങൾ ആഗ്രഹിക്കുന്നത് രാഷ്ട്രീയമായ മത്സരമാണ്. കേരള ജനതയ്ക്ക് മുന്നിൽ സർക്കാരിനെതിരായി കുറ്റപത്രം സമർപ്പിക്കാൻ തങ്ങൾക്ക് ലഭിച്ച ഒരവസരം കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും സതീശൻ വ്യക്തമാക്കി.






