കോട്ടയം: ജനപ്രതിനിധിയുടെ നിഷ്ക്രിയത്വം ഒരു പ്രദേശത്തിന്റെ വികസനത്തെ എങ്ങനെ പിന്നോട്ടടിക്കുമെന്നതിന് ഉദാഹരണമാണ് പാലാ നിയമസഭാ നിയോജക മണ്ഡലമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫ് മധ്യമേഖലാ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021-ന് മുൻപുള്ള 50 വർഷക്കാലം പാലാ കേരളത്തിന് വികസന മാതൃകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ പദ്ധതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിലവിലെ എംഎൽഎ പരാജയപ്പെട്ടുവെന്നും, നിയമസഭാ സമിതികളിലോ ചർച്ചകളിലോ സജീവമായി ഇടപെടാത്ത മണ്ഡലമായി പാലാ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലായിലെ വികസന മുരടിപ്പിന് കാരണം താനാണെന്ന പ്രചാരണം, എംഎൽഎയ്ക്ക് സ്വന്തം ജോലി അറിയില്ല എന്നതിന്റെ കുറ്റസമ്മതമാണെന്ന് ജോസ് കെ മാണി പരിഹസിച്ചു. എൽഡിഎഫ് സർക്കാർ വിവേചനമില്ലാതെയാണ് വികസനം നടപ്പിലാക്കുന്നത്. ഭരണമുന്നണിയിലെ ഘടകകക്ഷി എന്ന നിലയിൽ പാലായ്ക്ക് വേണ്ടി പാർട്ടി നിരന്തരം ഇടപെട്ടിട്ടുണ്ടെന്നും എംപി ഫണ്ട് വിനിയോഗത്തിൽ ഏറ്റവും കൂടുതൽ തുക പാലായ്ക്കാണ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിഹത്യ നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിയുമെന്നും 2026-ലെ തിരഞ്ഞെടുപ്പിൽ പാലാ ശരിയായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയാണ് ജോസ് കെ മാണിയെയും ജാഥാംഗങ്ങളെയും കുരിശുപള്ളി കവലയിൽ നിന്ന് സ്വീകരിച്ചത്. ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഥാംഗങ്ങളായ കെ.കെ. ശൈലജ ടീച്ചർ, പി.കെ. ബിജു, പി.പി. സുനീർ എംപി തുടങ്ങി എൽഡിഎഫിന്റെ പ്രമുഖ നേതാക്കളും പങ്കെടുത്തു.



