കോട്ടയം : ഈ ക്രിസ്മസ് രാവിൽ, ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’ എന്ന ഗാനം യേശുദാസ് പാടിയതോടെ ജനപ്രിയമായി. എന്നാൽ ഈ ക്രിസ്മസ് ഗാനം ആദ്യം പാടിയത് നിർമാതാവും നടനുമായ പ്രേംപ്രകാശ്. മലയാള സിനിമയിൽ ശ്രദ്ധേയനായ നടനും, നിർമ്മിതവുമായ പ്രേംപ്രകാശ് ‘യഹൂദിയായിലെ’ ഈ ഗാനത്തിന്റെ പിറവി ഓർത്തെടുക്കുന്നു.
കോട്ടയത്ത് ഇടവക ദേവാലയമായ ലൂർദ് ഫൊറോനാ പള്ളിയിലെ ഗായകനായിരുന്നു ഞാൻ. അവിടെ ക്വയർ മാസ്റ്ററായിരുന്ന എ.ജെ.ജോസഫ്, ഒരു ക്രിസ്മസ് നാളിൽ മനസ്സിൽ തോന്നിയ ഈണത്തിനൊത്തു വരികൾ എഴുതി തയാറാക്കിയതാണു ‘യഹൂദിയായിലെ’ എന്ന ഗാനം. ഗിത്താറിസ്റ്റ് കൂടിയായ അദ്ദേഹം ഒരു നല്ല ഓർഗനിസ്റ്റ് കൂടി ആയിരുന്നു.
ക്വയർ സംഘത്തിലെ മികച്ച ഗായികയായിരുന്ന വത്സയ്ക്കും മറ്റുള്ളവർക്കും ഒപ്പം ചേർന്നാണു ഞാൻ ‘യഹൂദിയായിലെ ’ ആദ്യമായി പാടിയത്. ഈ ഗാനം പള്ളികളിൽ ഹിറ്റായി. അതിനു ശേഷം ‘യഹൂദിയായിലെ’ ഉൾപ്പെടെ ജോസഫിന്റെ 10 പാട്ടുകൾ ചേർത്ത് യേശുദാസ് പാടിയ ‘സ്‌നേഹപ്രതീകം’ എന്ന ഭക്തിഗാന ആൽബം പിന്നിട് തരംഗിണി റിക്കോർഡിങ് സ്റ്റുഡിയോ ആണു പുറത്തിറക്കിയത്.
അതിനുശേഷം ‘അന്നൈ വേളാങ്കണ്ണി’ എന്ന പേരിൽ സ്‌നേഹപ്രതീകത്തിലെ പാട്ടുകൾ തരംഗിണി തന്നെ തമിഴിലും പുറത്തിറക്കി. ജോസഫ് തന്നെയാണ് അതിനും സംഗീതം പകർന്നത്. യഹൂദിയായിലെ എന്ന ഗാനത്തിന്റെ പരിഭാഷ, ഇന്ത ഭൂവിലെ ഒരു കാലത്തിൽ തമിഴിലും ഹിറ്റായി.






