ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രസംഗത്തിനെതിരെ കെ സി വേണുഗോപാൽ എം പി. വിഴിഞ്ഞം ഉദ്ഘാടന ചടങ്ങ് വേദി മോദി രാഷട്രീയ പ്രസംഗത്തിന് ഉപയോഗിച്ചെന്നാണ് വിമർശനം. ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നുവെന്നും വിമർശനം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിക്ക് വിയോജിപ്പ് രേഖപ്പെടുത്താമായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രിക്ക് മോദിയുടെ രാഷട്രീയ പ്രസംഗത്തിന് ചുട്ട മറുപടി നൽകാമായിരുന്നു. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു പോയി. അദാനിയെ എതിർക്കുന്ന രാഹുലിനെ വിമർശിക്കാതെ മോദിക്കാവുമോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. അതേസമയം, ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കാതിരുന്ന സംഭവത്തിലും കെ സി വേണുഗോപാൽ വിശദീകരണം നൽകി. പാർട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നതെന്നും കോൺഗ്രസ് എംപിയും , എംഎൽഎയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.






